Monday, December 31, 2007

യേശുവും ക്ലിയോപാട്രയും എന്നപോസ്റ്റിലെ എന്റെ കമന്റ്


ശ്രീ സി കെ ബാബുവിന്റെ പുതിയ പോസ്റ്റായ യേശുവും ക്ലിയോപാട്രയും എന്ന പോസ്റ്റില്‍ ലേഖകന്‍ തലക്കെട്ടിന്റെ ആനുകൂല്യം മുതലെടുത്ത് കൊണ്ട് വ്യത്യസ്ത വിഷയത്തെപറ്റി സംസാരിക്കുന്നു. ബൈബിളിലെ ഒരു വാചകമോ വാക്യമോ മാത്രം എടുത്ത് സംസാരിക്കുമ്പോള്‍ അതുമാത്രം ഹൈലൈറ്റ് ചെയ്യാതെ അതിന്റെ പശ്ചാത്തലവും കൂടെ പഠന വിധേയമാക്കണമെന്ന സാമാന്യതത്വം അദ്ദേഹം വിസ്മരിക്കുന്നു.

ഇവിടെ യേശുവിന്റെ അവതരോണോദ്ദേശം ലോകത്തിലുള്ള സകല ജനങ്ങള്‍ക്കും വേണ്ടി ആയിരുന്നില്ല എന്നു തെളിയിക്കുകയാണ്, പോസ്റ്റിന്റെ ഉദ്ദേശം.
യേശുവിന്റെ മരണശേഷം മാത്രമാണ് , സുവിശേഷവും , ക്രിസ്തീയതയും ജാതികളില്‍ പ്രചരിപ്പിക്കണം എന്ന് യേശുവിന്റെ അപ്പോസ്തലന്‍‌മാര്‍ക്ക് തോന്നിയതെന്ന് വാദമുഖങ്ങളാണ് അതിനു തെളിവായി അദ്ദേഹം നിരത്തുന്നത്. തന്റെ വാദഗതികള്‍ ഉപോത്ബലകമായി, മുഖ്യമായും അദ്ദേഹം എഴുതുന്നത് പത്രോസ് കണ്ട ഒരു സ്വപ്നമാണു.

അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഒരിക്കല്‍ കൂടെ ശുദ്ധ അബദ്ധമാണെന്ന് പറയാതെ വയ്യ, അദ്ദേഹത്തിന്റെ ചിന്താസരണികള്‍ തെറ്റാണെന്ന് ഞാന്‍ എഴുതിയാല്‍ എന്റെ കമന്റുകള്‍ അദ്ദേഹം അവിടെ പ്രസിദ്ധീകരിക്കില്ല എന്നതിനാല്‍ അതിനു വേണ്ടി സമയം കളയുന്നില്ല, പകരം സത്യവസ്ഥ ബൂലോഗരെ അറിയിക്കുന്നു.



പ്രീയ ബാബുസാര്‍ യേശുവിന്റെ ഗ്രേറ്റ് കമാന്‍ഡ്മെന്റ് അല്ലെങ്കില്‍ അവസാനത്തെ കല്‍പ്പന എന്നൊരു കല്‍‌പ്പന താങ്കള്‍ക്ക് അറിയുമോ എന്നെനിക്കറിയില്ല, പേര് സൂചിപ്പിക്കുന്നത് പോലെ വളരെ പ്രാധാന്യമുള്ളതും യേശു സ്വര്‍ഗാരോഹണം ചെയ്യുന്നതിനു മുമ്പ് അവസാനമായി ശിഷ്യന്‍‌മാരോട് പറയുന്നതാണ് ഈ കല്‍‌പ്പന

റെഫറന്‍സ് :

മത്തായി 28:18-20


യേശു അടുത്തുചെന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
28:19,20
ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.


അതില്‍ കൂടുതല്‍ വ്യക്തമായി മാര്‍ക്കോസിന്റെ സുവിശേഷത്തിലും യേശു ശിഷ്യന്‍‌മാരോട് ഉപദേശിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.

റെഫ:
മാര്‍ക്ക് 16:15,16

പിന്നെ അവന്‍ അവരോടു: നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
16:16
വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.

ഇതില്‍ ഉപരിയായി മനുഷ്യര്‍ക്ക് മനസ്സിലാവുന്ന രിതിയില്‍ ഒരു പുസ്തകത്തിലും എഴുതാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
യേശുവിന്റെ രക്ഷ ലോകത്തിലെ സകലമനുഷ്യര്‍ക്കും വേണ്ടിയാണെന്നത് ബൈബിളിലെ സെന്‍‌ട്രല്‍ തീമാണ്.അതിനെപ്പറ്റി എഴുതാനാണെങ്കില്‍ ഒരു പത്ത് പതിനഞ്ച് റെഫറെന്‍സ് യേശുവിന്റെ കാലഘട്ടത്തിലും അതിനു മുന്നേയുള്ള കാലഘട്ടത്തിലും ബൈബിളില്‍ എഴുതിയിരിക്കുന്നത് ഉണ്ട്. ഇനിയും താങ്കള്‍ക്ക് സംശയമാണെങ്കില്‍ അവയും കൂടെ ക്വോട്ട് ചെയ്യാം , യേശു തന്നെ നേരിട്ട് പറഞ്ഞത് ക്വോട്ട് ചെയ്ത സ്ഥിതിക്ക് ഇനി അതിന്റെ ആവശ്യം സാമാന്യബുദ്ധിയുള്ളവര്‍ക്കുണ്ടെന്ന് എനിക്ക് തോന്നത്തത് കൊണ്ട് . ഈ റെഫറന്‍സില്‍ മതിയാക്കട്ടെ.

ബൈബിള്‍ മുഴുവനായും വായിച്ചു നോക്കുന്നത് ഒരു വലിയ അധ്വാനമാണെന്ന് എനിക്കറിയാം അത്യാവശ്യം സുവിശേഷങ്ങളെങ്കിലും വായിച്ചിട്ടു വേണം ഇത്തരം നിഗമനങ്ങളില്‍ എത്താന്‍ എന്ന് ഒരു അപേക്ഷയും കൂടെ താങ്കളുടെ മുന്നില്‍ വെയ്ക്കുന്നു.

ഇനിയെങ്കിലും അബദ്ധധാരണകള്‍ ബ്ലോഗില്‍ പകര്‍ത്തുന്നത് അവസാനിപ്പിക്കൂ പ്രീയ ബാബുസാര്‍.


(പോസ്റ്റ് ഡിലീറ്റ്/എഡിറ്റ് ചെയ്താലോ എന്ന് ഭയന്ന് അത് ഞാന്‍ കോപ്പി ചെയ്യുന്നു
,
കടപ്പാട് പൂര്‍ണ്ണമായും ബാബുസാറിനു മാത്രം )

Sunday, December 30, 2007

യേശുവും ക്ലിയോപാട്രയും
തലക്കെട്ടു് വായിക്കുമ്പോള്‍ യേശുവിനു് ക്ലിയോപാട്രയുമായുണ്ടായിരുന്ന ഏതോ വൈകാരിക ബന്ധമാണു് ഞാന്‍ വെളിപ്പെടുത്താന്‍ പോകുന്നതു് എന്നു് കരുതുന്നവരെ ആദ്യമേ നിരാശപ്പെടുത്തട്ടെ! "മുല എന്നു് കേള്‍ക്കുമ്പോള്‍" തൊണ്ണൂറു് വയസ്സുള്ള ഒരു വന്ദ്യ വയോധികയുടെ ശരീരത്തേക്കാള്‍, ഒരു യുവസുന്ദരിയുടെ ശരീരം അതിന്റെ പശ്ചാത്തലമാക്കുന്നതാണു് നമുക്കു് കൂടുതല്‍ ഇഷ്ടം എന്നതിനു് തെളിവായി ബ്ലോഗില്‍ അടുത്തയിട നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ഇങ്ങനെ ഒരു താക്കീതു് ആവശ്യമാണെന്നു് തോന്നുന്നു. ചെറുപ്പക്കാരനായിരുന്ന യേശുവിന്റെയും, "മാദകത്തിടമ്പായിരുന്ന" ക്ലിയോപാട്രയുടെയും പേരുകള്‍ ഒരുമിച്ചു് കേള്‍ക്കുമ്പോള്‍ ഉടനെ നമ്മുടെ മനസ്സില്‍ അതിനൊരു ലൈംഗിക പശ്ചാത്തലം ഉടലെടുത്താല്‍ അതില്‍ അസാധാരണമായൊന്നുമില്ല. പക്ഷേ, അങ്ങനെയൊരു അഭിനവ "ഡാവിജ്ചി കോഡ്" ഇവിടെ പ്രതീക്ഷിക്കരുതു് എന്നാണു് പറയാന്‍ ഉദ്ദേശിച്ചതു്. അവര്‍ രണ്ടുപേരും ജീവിച്ചിരുന്ന ചരിത്രപരമായ കാലഘട്ടം ഏകദേശം ഒന്നായിരുന്നു എന്നതു് മാത്രമാണു് ഇവിടെ അവരെ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചതിനു് കാരണം.ക്ലിയോപാട്രയും (B. C. 69- B. C. 30) യേശുവും ഏകദേശം സമകാലികരായിരുന്നിട്ടും, അവരെപ്പറ്റിയുള്ള ചരിത്രപരമായ നമ്മുടെ ഇന്നത്തെ അറിവുകള്‍ തമ്മില്‍ അജഗജാന്തരമുണ്ടു്. ക്ലിയോപാട്രയുടെ ജീവിതത്തെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും നമുക്കറിയാമെങ്കിലും യേശുവിന്റെ ജീവിതം സംബന്ധിച്ചു് ചരിത്രപരമായി വളരെ വിരളമായ കാര്യങ്ങളേ നമുക്കറിയൂ.പതിനെട്ടാം വയസ്സില്‍ ഈജിപ്റ്റിന്റെ രാജ്ഞിയായി അധികാരമേറ്റ ക്ലിയോപാട്ര ആദ്യം ജൂലിയസ്‌ സീസറിന്റെ കാമുകിയും, പിന്നീടു് മാര്‍ക്ക്‌ ആന്റണിയുടെ ഭാര്യയുമായി റോമന്‍ സാമ്രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും സജീവമായി നിയന്ത്രിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ നിന്നും യേശുവിന്റെ ജനനത്തിനു് ഏകദേശം മൂന്നു് ദശാബ്ദങ്ങളുടെ അകലമേയുള്ളു. ഭൂമിശാസ്ത്രപരമായും ഇവരുടെ ജീവിതങ്ങള്‍ തമ്മിലുള്ള ദൂരം അത്ര വലിയതു് എന്നു് പറയാവുന്നതല്ല. യേശു ജീവിച്ചിരുന്ന പ്രദേശങ്ങള്‍ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ പോലുമായിരുന്നു. ഈ വസ്തുതകളുടെ എല്ലാം വെളിച്ചത്തില്‍ വേണം സകല ലോകത്തിന്റെയും രക്ഷകനായി, യോസേഫ്‌ എന്നൊരു പുരുഷനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയിലൂടെ ദൈവത്തിന്റെ ഏകജാതനായി ജന്മമെടുക്കുന്ന യേശുവിന്റെ ചരിത്രം നമ്മള്‍ മനസ്സിലാക്കാന്‍. അതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, അക്കാലത്തെ ലോകചരിത്രവുമായി വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞു് കിടക്കുന്ന റോമന്‍ സാമ്രാജ്യവും, സംസ്കാരവുമായി യേശുവിന്റെ ജീവിതം ബന്ധപ്പെടുത്താന്‍ കഴിയുന്ന കണ്ണികള്‍ എങ്ങനെ ഇത്ര ലോലമാവാന്‍ കഴിഞ്ഞു എന്നതാണു്. "കൈസറിനുള്ളതു് കൈസര്‍ക്കും ദൈവത്തിനുള്ളതു് ദൈവത്തിനും കൊടുപ്പിന്‍" - (മത്തായി 22: 21) മുതലായ യേശുവിന്റെ ചില പ്രസ്താവനകളും, പീലാത്തോസിന്റെ മുന്നിലെ വിചാരണയും വിധിക്കലുമൊക്കെയാണു് ആകെയുള്ള ആ കണ്ണികള്‍. തന്റെ മുറ്റത്തു് തന്നെ ഉണ്ടായിരുന്ന അന്നത്തെ ലോകസാമ്രാജ്യത്തിന്റെ സംസ്കാരവുമായി സജീവമായി ബന്ധപ്പെടുകയോ, അതിന്റെ ഒരു ഭാഗമായോ വിമര്‍ശകനായോ രംഗപ്രവേശം ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ യേശു ലോകചരിത്രത്തിന്റെ ഏടുകളില്‍ ഇത്രയേറെ ശൂന്യസ്ഥലവും ചോദ്യചിഹ്നങ്ങളും ഉപേക്ഷിച്ചു് പോകേണ്ടി വരികയില്ലായിരുന്നു. (ഇവിടെ ഉദ്ദേശിക്കുന്നതു് സഭാചരിത്രമല്ല എന്നു് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.) യേശുവിന്റെ അവതാരലക്‍ഷ്യം സകല മനുഷ്യരുടെയും രക്ഷ ആയിരുന്നുവെന്നതു് ശരിയെങ്കില്‍ ചരിത്രത്തിലെ ഈ അവ്യക്തത പ്രത്യേകിച്ചും ന്യായീകരിക്കാനാവുന്നതല്ല. റോമന്‍ ചരിത്രവുമായി, അഥവാ ലോകചരിത്രവുമായി ബന്ധപ്പെടുക എന്നൊരു ലക്‍ഷ്യം യേശുവിനു് ഉണ്ടായിരുന്നില്ല എന്നൊരു നിഗമനം കൊണ്ടു് മാത്രമേ ഇതുപോലൊരു അവ്യക്തത നീതീകരിക്കാനാവുകയുള്ളു. ഈ നിഗമനത്തില്‍ കഴമ്പില്ലാതില്ല താനും.യേശു ജനിച്ചതു് "യഹൂദജനത്തിനു്" നിത്യജീവന്‍ നേടിക്കൊടുക്കാനാണു്. റോമാക്കാരുടെയോ, മറ്റു് ജനവിഭാഗങ്ങളുടെയോ "മോചനം" യേശുവിന്റെ ലക്‍ഷ്യമായിരുന്നില്ല എന്നതിനു് യേശുവിന്റെ വചനങ്ങള്‍ തന്നെ സാക്‍ഷ്യം വഹിക്കുന്നു:"ഈ പന്ത്രണ്ടു് പേരേയും യേശു അയക്കുമ്പോള്‍ അവരോടു് ആജ്ഞാപിച്ചതെന്തെന്നാല്‍: ജാതികളുടെ അടുക്കല്‍ പോകാതെയും, ശമര്യരുടെ പട്ടണത്തില്‍ കടക്കാതേയും യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍. നിങ്ങള്‍ പോകുമ്പോള്‍: സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു് ഘോഷിപ്പിന്‍." - മത്തായി 10: 5 - 7)ഭൂതോപദ്രവമുള്ള മകളെ സുഖപ്പെടുത്താന്‍ കരഞ്ഞുകൊണ്ടു് പുറകെ ചെല്ലുന്ന കനാന്യസ്ത്രീയെ യേശു ശ്രദ്ധിക്കുന്നതുപോലുമില്ല. അവസാനം ശിഷ്യന്മാര്‍ അപേക്ഷിച്ചപ്പോള്‍ യേശുവിന്റെ മറുപടി: "യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല." അവള്‍ നിര്‍ബന്ധിക്കുമ്പോള്‍ യേശു പറയുന്നു: "മക്കളുടെ അപ്പം എടുത്തു് നായ്ക്കുട്ടികള്‍ക്കു് ഇട്ടുകൊടുക്കുന്നതു് നന്നല്ല." അതിനു് മറുപടിയായി അവള്‍: "അതെ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു് വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ" എന്നു് തിരിച്ചടിക്കുമ്പോഴാണു് യേശു "നിന്റെ വിശ്വാസം വലുതു്, നിന്റെ ഇഷ്ടം പോലെ നിനക്കു് ഭവിക്കട്ടെ" എന്ന ഔദാര്യം കാണിക്കുന്നതു്.- (മത്തായി 15: 24-28) യഹൂദന്മാര്‍ ഒഴിച്ചുള്ളവര്‍ക്കു് "നായ്ക്കുട്ടികള്‍" എന്ന ഓമനപ്പേര്‍ നല്‍കുന്ന യേശു, സകല ലോകവാസികളേയും രക്ഷിക്കാന്‍ ജന്മമെടുത്ത ദൈവപുത്രനാണെന്നു് വിശ്വസിക്കാനാവുമോ?ഏതു് ജാതിയില്‍പ്പെട്ടവനേയും ക്രിസ്തുമതത്തില്‍ ചേര്‍ക്കണമെന്നു് പത്രോസിനു് "അരുളപ്പാടുണ്ടാവുന്നതു്" പില്‍കാലത്തു് മാത്രമാണു്. യോപ്പയില്‍ താമസിക്കുന്ന കാലത്തു് വിശന്നു് വിവശനായപ്പോള്‍ പത്രോസിനു് ഒരു വെളിപാടുണ്ടാവുന്നു. ആകാശത്തില്‍ നിന്നും "വലിയൊരു തുപ്പട്ടി പോലെ" നാലുകോണും കെട്ടി ഭൂമിയിലേക്കു് ഇറക്കിവിട്ട ഒരു പാത്രത്തില്‍ നാല്‍ക്കാലിയും ഇഴജാതിയും പറവയും ഉണ്ടായിരുന്നു. "പത്രോസേ, എഴുന്നേറ്റു് അറുത്തു് തിന്നുക" എന്നൊരു ശബ്ദം കേട്ടു. അപ്പോള്‍ (നല്ല വിശപ്പുണ്ടായിരുന്നിട്ടും!) "ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ" എന്നു് പത്രോസ്‌. അതിനു് സ്വര്‍ഗ്ഗീയ മറുപടി: "ദൈവം ശുദ്ധീകരിച്ചതു് നീ മലിനമെന്നു് വിചാരിക്കരുതു്." ഇങ്ങനെ ഒന്നല്ല, രണ്ടല്ല, മൂന്നു് പ്രാവശ്യം ഉണ്ടാവുന്നു!"നാല്‍ക്കാലികളെയും, ഇഴജാതികളെയും" ക്രിസ്ത്യാനികളാക്കുന്നതിന്റെ പ്രാരംഭമായി പത്രോസ്‌, ശതാധിപനും, ദൈവഭയമുള്ളവനും, "ധര്‍മ്മം കൊടുക്കുന്നവനുമായ" കൊര്‍ന്നേല്യോസിനേയും കൂട്ടരേയും (അവര്‍ അഗ്രചര്‍മ്മികള്‍ ആയിരുന്നെങ്കിലും!) മാമ്മോദീസ മുക്കുന്നു! അഗ്രചര്‍മ്മികളെ മാമ്മോദീസ മുക്കിയെന്നു് കേള്‍ക്കുമ്പോള്‍ അഗ്രചര്‍മ്മമില്ലാത്ത അപ്പൊസ്തോലന്മാരും, സഹോദരന്മാരും ചൂടാവുന്നുണ്ടെങ്കിലും പത്രോസ്‌ തന്റെ വെളിപാടു് വിശദീകരിക്കുമ്പോള്‍ അവര്‍ വീണ്ടും ശാന്തരാവുന്നു! - (അപ്പൊ. പ്രവൃത്തികള്‍ 10,11)ജാതികളെയും ക്രിസ്ത്യാനികളാക്കണമെന്നതു് തന്റെ ലക്‍ഷ്യമായിരുന്നെങ്കില്‍ അതു് യേശു ജീവിച്ചിരുന്ന കാലത്തുതന്നെ പത്രൊസിനോടു് പറയുന്നതിനു് എന്തായിരുന്നു തടസ്സം എന്നു് മനസ്സിലാവുന്നില്ല. അതോ ഒരു "ക്രിസ്തീയ ഗ്ലോബലൈസേഷന്റെ" സാമ്പത്തികനേട്ടങ്ങള്‍ യേശുവിന്റെ ശ്രദ്ധയില്‍ പെടാതെ പോയതോ?ഒരു ആഗോള ക്രിസ്ത്യാനീകരണം എന്ന ചിന്ത യേശുവിനുണ്ടായിരുന്നില്ല എന്നതിനു് ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. "വീട്ടുകാരനെ ബന്ധിച്ചുകഴിഞ്ഞാല്‍ വീടു് കവര്‍ച്ച ചെയ്യുന്നതു് എളുപ്പമാണെന്നു്" അറിയാമായിരുന്ന യേശു അക്കാലത്തെ "വീട്ടുകാരന്‍" ആയിരുന്ന റോമാസാമ്രാജ്യത്തിനു് അവകാശപ്പെട്ട നികുതി മടികൂടാതെ കൊടുക്കാന്‍ ഉപദേശിക്കുമ്പോള്‍ അതില്‍ ഒരിക്കലും "വീടു് കവര്‍ച്ച" എന്ന ലക്‍ഷ്യം ഉണ്ടായിരുന്നു എന്നു് വിശ്വസിക്കാനാവില്ല.യേശുവിനു് ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പു് ക്ലിയോപാട്ര ലോകചരിത്രത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പോന്ന യുദ്ധം ആസൂത്രണം ചെയ്യുന്നു! പക്ഷേ ദൈവപുത്രനായ യേശു ഗലീലിയയിലേയും ചുറ്റുപാടുകളിലേയും പൊടി പിടിച്ച പ്രദേശങ്ങളില്‍, താന്‍ പറയുന്ന സാമാന്യവാചകങ്ങളുടെ പോലും അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവില്ലാത്ത കുറെ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ യഹൂദരുടെ ഇടയില്‍ ഉടനെ വരാനിരിക്കുന്ന ദൈവരാജ്യം പ്രസംഗിക്കുന്നു!"ഈ സാദൃശം അവരോടു് പറഞ്ഞു. എന്നാല്‍ തങ്ങളോടു് പറഞ്ഞതു് ഇന്നതു് എന്നു് അവര്‍ ഗ്രഹിച്ചില്ല." - യോഹന്നാന്‍ 10: 6)"അവന്‍ എന്തു് സംസാരിക്കുന്നു എന്നു് നാം അറിയുന്നില്ല." - യോഹ. 16: 18)താന്‍ ദൈവപുത്രന്‍ തന്നെ എന്നു് ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ യേശു കണ്‍കെട്ടു് വിദ്യകളുടെ സഹായം തേടുന്നു! നിലത്തു് തുപ്പി ചേറുണ്ടാക്കി അന്ധന്റെ കണ്ണില്‍ തേച്ചു് അവനു് കാഴ്ച കൊടുക്കുന്നു! "ആബ്രകഡാബ്ര" മന്ത്രിച്ചുകൊണ്ടു് മരിച്ചവരെ ഉയിര്‍പ്പിക്കുകയും, മുടന്തരെ നടത്തുകയും, മൂകബധിരന്മാരെ സുഖപ്പെടുത്തുകയും ചെയ്യുന്നു!ഭൂതഗ്രസ്തനായ ഒരുവനില്‍ നിന്നും അവനില്‍ കുടി പാര്‍ത്തിരുന്ന അനേകം പിശാചുക്കളെ കുടിയൊഴിപ്പിച്ചു് അവരെ അവരുടെ മുട്ടിപ്പായ അപേക്ഷപ്രകാരം അടുത്തു് മലയരികില്‍ കഥയറിയാതെ മേഞ്ഞുകൊണ്ടിരുന്ന ഏകദേശം രണ്ടായിരം പന്നികളില്‍ കുടിയേറി പാര്‍ക്കാന്‍ അനുവദിക്കുകയും, അവ കടുന്തൂക്കത്തോടെ കടലിലേക്കു് പാഞ്ഞു് വീര്‍പ്പുമുട്ടി ചാവുകയും ചെയ്യുന്നു. - (മര്‍ക്കോസ് 5: 2 - 15) (പാവം പന്നികള്‍! അല്ലാതെന്തു് പറയാന്‍?)ഇതുപോലുള്ള കെട്ടുകഥകള്‍ ഇന്നും വിശ്വസിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കുക: ഇന്നത്തെ ലോകത്തില്‍ മാനസികരോഗം പിശാചുബാധയല്ല. മറ്റേതൊരു രോഗവും പോലെതന്നെ മരുന്നുകള്‍ കൊണ്ടും മനഃശാസ്ത്രപരമായ മറ്റു് മാര്‍ഗ്ഗങ്ങള്‍ കൊണ്ടും ചികിത്സിക്കാവുന്നതും, പലപ്പോഴും സുഖപ്പെടുത്താവുന്നതുമാണു്. പന്നിക്കൂട്ടങ്ങളെ ഇക്കാലത്തു് ഈവക കാര്യങ്ങളില്‍ പങ്കെടുപ്പിച്ചു്, "പിശാചു് ബാധിപ്പിച്ചു്" കൂട്ട ആത്മഹത്യയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലെത്തിക്കാറില്ല! അറിവു് കുറവായിരുന്നെങ്കിലും, അസഹിഷ്ണുതയ്ക്കു് കുറവൊന്നുമില്ലാതിരുന്ന പൂര്‍വ്വികരോടു് (അവര്‍ ഇന്നില്ലാത്തതുകൊണ്ടു്!) മര്യാദയുടെ പേരില്‍ ക്ഷമിക്കാമെങ്കിലും അവരുടെ വിഡ്ഢിത്തങ്ങള്‍ മുഖവിലകൊടുത്തു് വാങ്ങേണ്ട ആവശ്യമോ, ഗതികേടോ ഇന്നത്തെ ബോധമുള്ള മനുഷ്യര്‍ക്കില്ല.

13 comments:

അപ്പു ആദ്യാക്ഷരി said...

സാജന്റെ കമന്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ശ്രീ ബാബു ഉദ്ധരിച്ചിരിക്കുന്ന ബൈബിള്‍ വാക്യങ്ങളുടെയൊന്നും പശ്ചാ‍ത്തലമോ, അവ പറഞ്ഞിരിക്കുന്ന സാഹചര്യമോ പറയാതെയാണ് ആ വാക്യങ്ങളുടെ ചിലഭാഗങ്ങള്‍ മാത്രം എടുത്ത് അദ്ദേഹം ക്വോട്ട് ചെയ്തിരിക്കുന്നത്. എനിക്കേറ്റവും തമാശയായിത്തോന്നിയ ഒരു ഉദാഹരണം : "വീട്ടുകാരനെ ബന്ധിച്ചുകഴിഞ്ഞാല്‍ വീടു് കവര്‍ച്ച ചെയ്യുന്നതു് എളുപ്പമാണെന്നു്" അറിയാമായിരുന്ന യേശു അക്കാലത്തെ "വീട്ടുകാരന്‍" ആയിരുന്ന റോമാസാമ്രാജ്യത്തിനു് അവകാശപ്പെട്ട നികുതി മടികൂടാതെ കൊടുക്കാന്‍ ഉപദേശിക്കുമ്പോള്‍ അതില്‍ ഒരിക്കലും "വീടു് കവര്‍ച്ച" എന്ന ലക്‍ഷ്യം ഉണ്ടായിരുന്നു എന്നു് വിശ്വസിക്കാനാവില്ല. അതുപോലെ “നിന്റെ വിശ്വാസം വലുതു്, നിന്റെ ഇഷ്ടം പോലെ നിനക്കു് ഭവിക്കട്ടെ" എന്ന ഔദാര്യം കാണിക്കുന്നതു്.- (മത്തായി 15: 24-28)“ ഈ “ഔദാര്യം“ എന്തായിരുന്നു എന്നു അദ്ദേഹം അവിടെ പറയുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടകാര്യം തന്നെ.

അഞ്ചല്‍ക്കാരന്‍ said...

യുക്തിവാദത്തിന്റെ മറവില്‍ യുക്തിരഹിതമായവ വിളമ്പുകയെന്നത് ബൂലോകത്ത് ഒരു തരം ഫാഷനായി മാറുകയാണ്. തന്റെ ബ്ലോഗില്‍ സാജന്‍ അനഭിമതനാണ് എന്ന് ബാബു തുറന്ന് പറഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ വരുന്ന പോസ്റ്റുകളിലെ യുക്തിയും യുക്തിരാഹിത്യവും ചര്‍ച്ച ചെയ്യുന്ന ഈ സംരഭം തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് ബാബുവിനോടുള്ള വിരോധം കൊണ്ടോ അദ്ദേഹത്തിന്റെ പോസ്റ്റുകളെ വില കുറച്ച് കാണുന്നതു കൊണ്ടോ അല്ല. എല്ലാ വാതിലുകളും അടച്ചിട്ട് ഇഷ്ടക്കാരെ മാത്രം ഉള്ളിലിരുത്തിയുള്ള ചെവികടികളോട് യോജിക്കാന്‍ കഴിയാത്തതു കൊണ്ടാണ്. കെ.സി. ബാബുവിന്റെ എല്ലാ പോസ്റ്റുകളും സസൂഷ്മം വായിക്കുന്ന ഒരാളാണെങ്കില്‍ കൂടിയും ‍ അദ്ദേഹത്തിന്റെ സാജനോടുള്ള നിലപാടിനെ എനിക്ക് എതിര്‍ക്കേണ്ടിയും വരുന്നു.

നല്ലഭാഷയില്‍ അഭിപ്രായം പറയാനുള്ള അവകാശം അദ്ദേഹം വിലക്കിയതിനെ ന്യായീകരിക്കാനേ കഴിയുന്നില്ല. ഈ പോസ്റ്റുകള്‍ നല്ല ഭാഷയിലുള്ള കെ.സി.ബാബു ബ്ലോഗിനുള്ള മറുപടികളാകട്ടെ!

നവവത്സരാശംസകള്‍...

ക്രിസ്‌വിന്‍ said...

സാജന്‍ ,
ബൈബിള്‍ വാക്യങ്ങള്‍ സാഹചര്യമോ സന്ദര്‍ഭമോ നോക്കാതെ പ്രയോഗിക്കുന്ന ചിലരുണ്ട്‌.ഒരു തമാശ ഓര്‍മ്മ വരുന്നു...
യേശു പറഞ്ഞു"ചുങ്കക്കാരും വേശ്യകളും നിങ്ങളേക്കാള്‍ മുന്‍പേ സ്വര്‍ഗരാജ്യം അവകാശമാക്കും"
ഇതിനര്‍ഥം വേശ്യ ആകാനാണോ


സാജന്റെ കമന്റിനോട്‌ 100% യോജിക്കുന്നു.നന്നായി മറുപടി എഴുതിയിരിക്കുന്നു.

ആശംസകള്‍

ഒരു “ദേശാഭിമാനി” said...

എല്ലാ മതഗ്രദ്ധങ്ങളും പദാനുപദം തര്‍ജിമചെയ്തു പാവം ജനങ്ങളേ വഴിതെറ്റിക്കുന്ന പ്രവണത നിലനില്‍ക്കുന്നതുകൊണ്ടാണു, മതപരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതു.
ഉദാ:“
വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.“ (മാര്‍ക്ക് 16:16)
ഈ വചകം തന്നെ എടുത്തു പരിശോദിക്കു! സുവിശേഷകന്‍ ഉദേശിക്കുന്നതു, യേശു ഉപദേശിച്ച പോലെ, അച്ചടക്കത്തോടെ, നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവിക്കാനാണു എന്നു ഏതു സാധാരണ മനുഷ്യനും മനസ്സിലാകും. അതു സ്വീകരിക്കാന്‍ എല്ലാ മാലോകരും സന്തോഷത്തോടെ തയാറാകുകയും ചെയ്തേക്കാം. അല്ലാതെ, മാമോദീസ മുങ്ങി, ക്രിസ്ത്യാനി പട്ടം വാങ്ങിയാലെ പാപമോചിതനാകു എന്നുണ്ടാകുമൊ?

ഇത്തരം ഉചിതമല്ലാത്ത വ്യഖ്യാനങ്ങള്‍ എല്ലാമതങ്ങളിലും കാണം. ഹിന്ദുക്കള്‍ക്കു അനേകം ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായതും, ഇസ്ലാമില്‍ തീവ്രവദികള്‍ ഉണ്ടാകുന്നതും, യഹൂദര്‍ അഹംങ്കാരികളായതും ഭൌതിക തലത്തിലുള്ള അര്‍ത്ഥത്തില്‍ രേഖകള്‍ വ്യാഖ്യാനിച്ചതിനാലാണു.

പരിണിത ഫലമോ! തര്‍ക്കങ്ങളും, അശ്ശാന്തിയും!
ലോകം സമാധാനപൂര്‍ണ്ണമാകാന്‍ പ്രവാചകര്‍ ശ്രമിച്ചപ്പോള്‍, മത പ്രചാരകര്‍ അതിനെ തര്‍ക്കങ്ങളിലൂടെ അശ്ശാന്തിയുടെയും, അക്രമങ്ങളുടേയും
വഴിയിലേക്കു വലിച്ചിഴച്ചു! നിങ്ങള്‍ക്കു, ഹാ- കഷ്ഠം!

സാജന്‍| SAJAN said...

അപ്പു, ക്രിസ്‌വിന്‍ കമന്റുകള്‍ക്ക് വളരെ നന്ദി!
അഞ്ചല്‍ക്കാരന്‍ ബ്ലോഗ് വിസിറ്റ് ചെയ്തതിനു നന്ദിയുണ്ട്,

നിക്ഷ്പക്ഷതയോടെ എഴുതുകയും കാണുകയും ചെയ്യുന്ന ഏതു ബ്ലോഗറും , നിക്ഷ്പക്ഷതയും തന്റെ എഴുത്തില്‍ ആധികാരികതയും നില നിര്‍‍ത്തണമെന്നാഗ്രഹിക്കുന്നുവെങ്കില്‍, രണ്ടു ഭാഗവും കേള്‍ക്കാന്‍ തയ്യാറാവും.



ഫോര്‍ എക്സാമ്പിള്‍, ഞാന്‍ താങ്കളെയോ താങ്കള്‍ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും പ്രസ്ഥാനത്തെയോ കുറിച്ച് എഴുതുന്നുവെങ്കില്‍ താങ്കളുടെ ഭാഗം കേള്‍‍ക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കില്‍ എന്താണ് ഞാന്‍ എഴുതുന്നതിന്റെ നിക്ഷപ്ക്ഷതയും ആധികാരികതയും?


അതും പോരാതെ എതിര്‍ത്ത് കമന്റെഴുതുന്നവരേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന മനുഷ്യര്‍ കേള്‍ക്കാന്‍ പോലും അറക്കുന്ന രീതിയില്‍ തെറിയില്‍ മുക്കുന്ന ഒരാളിന്റെ ബ്ലോഗില്‍ നിന്നും എന്ത് നിക്ഷ്പക്ഷതയും നീതിയും പ്രതീക്ഷിക്കാന്‍?


അത് ആ ബ്ലോഗെഴുത്തുകാരന്‍ തനെ തന്റെ കമന്റിലൂടെയും പോസ്റ്റിലൂടെയും തുറന്ന് സമ്മതിക്കുന്നതാണ് ഏറ്റവും ക്രൂരമായ ഫലിതം.

അഞ്ചലിന്റെ കമന്റിന്റെ ആദ്യവാചകം വളരെ ശരിയാണ്. അത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിച്ചു കൊടുക്കാമെന്ന് കരുതിയാലും ജനാധിപത്യ സംവിധാനം നിലകൊള്ളുന്ന ഈ ബൂലോഗത്തില്‍ മറ്റുള്ളവര്‍ക്കും അവരെപ്പോലെയുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കൂടെ ഞാന്‍ വിശ്വസിക്കുന്നു.

ഒരാളിനെ വ്യക്തിപരമായോ അയാള്‍ പ്രതിനിധാനം ചെയ്യുന്നതോ ആയ സമൂഹത്തേയോ ആക്ഷേപിക്കാതിരിക്കുക എന്നുള്ളത് കേവലം സാമാന്യ മര്യാദ മാത്രമാണ്.അത് എന്റെ ബ്ലോഗില്‍ കമന്റ് ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും പ്രതീക്ഷിക്കാം.

മതങ്ങളെ സംബന്ധിച്ച് ഒരു കമന്റും പോസ്റ്റും ഇടണമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല.ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന എല്ലാവരേയും പോലെ എന്തുകൊണ്ട് ഞാന്‍ മതത്തില്‍ വിശ്വസിക്കുന്നു എന്നതിന് ന്യായീകരണം ഇല്ലാതിരുന്നിട്ടല്ല, വളരെ സെന്‍സിറ്റീവ് ആയ് ഒരു മേഖല ആയതിനാല്‍ ഞാന്‍ എഴുതുന്ന ഏതെങ്കിലും ഒരു വാചകം പോലും എന്റെ സഹ ജീവികള്‍ക്ക് മനസ്സിനു വേദന ആകരുതെന്ന് കരുതി മാത്രം.


അതുകൊണ്ട് എനിക്ക് വിശ്വാസം ഇല്ലെന്നില്ല,
മിതമായ ദൈവ വിശ്വാസം പല കാര്യങ്ങളിലും എനിക്ക് ആത്മീകമായ ബലം നല്‍കുന്നു,
പോസിറ്റീവായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.


അത് തികച്ചും എന്റെ വ്യക്തിപരമായ കാര്യം മാത്രം മറ്റൊരാളിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനോ ഒരാളിനെ മാനസികമായോ ശാരീരികമായോ ദ്രോഹിക്കാനോ ഞാന്‍ പോകാത്തിടത്തോളം കാലം ഞാന്‍ വര്‍ത്തിക്കുന്ന സമൂഹത്തില്‍ നിന്ന് (അത് ഭൂലോകം ആയാലും ബൂലോകം ആയാലും) പ്രതീക്ഷിക്കുന്ന നീതിയാണ് അതെനിക്ക് തിരിച്ച് കിട്ടുക എന്നുള്ളത്, ഇവിടെ അത് തികച്ചും ലംഘിക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ട് മാത്രം സംസാരിക്കാന്‍ ഞാന്‍ തയ്യാറാകേണ്ടി വന്നിരിക്കുന്നു, എങ്കിലും സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതോ, ശ്ലീലങ്ങളുടെ അതിര്‍ വരമ്പ് ഭേദിക്കാത്തതോ , പ്രതിപക്ഷ ബഹുമാനമില്ലാത്തതോ ആയ ഒരു വാചകവും എന്നില്‍ നിന്നും ഉണ്ടാവുകയില്ല. അതെന്റെ ശീലവും അല്ല.

ദേശാഭിമാനിയോടും,
അതെ താങ്കള്‍ എഴുതിയത് അടിവരയിടുന്നു.
അത്തരംഫനറ്റിക്സാണ് ഈ ലോകത്തില്‍ ഇന്നത്തെ അസമാധാനത്തിനു കാരണം.
ഒരു മതത്തിന്റേയും സെന്‍‌ട്രല്‍ പ്രിന്‍സിപ്പല്‍ സമജീവികളോട് സമധാനമില്ലാതെ വര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. പക്ഷേ താങ്കള്‍ പറയുന്നത് പോലെയുള്ള വിഷം തുപ്പുന്ന നാവുകളുള്ളത് മതങ്ങളില്‍ മാത്രമല്ല എന്നുകൂടെ കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാമെന്ന് ബൈബിള്‍ പറയുന്നത് പോലെ സമൂഹത്തിലുള്ള അത്തരം വിഷ വൃക്ഷങ്ങള്‍ അത് പുരോഹിതനായാലും , രാഷ്ട്രീയക്കാരനായാലും സാധാരണക്കാരനായാലും ഫലം കൊണ്ട് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇത്രയും സപ്പോര്‍ട്ട് നല്‍കിയ എല്ലാ സുഹൃത്തുക്കള്‍ക്കും, വായനക്കാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി!

SABU PRAYAR ~ സാബു പ്രയാര്‍ said...

മാന്യമിത്രമേ
താങ്കളും, മറ്റേ സാറും കുറെക്കൂടി സംയമനം കാണിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.

Roby said...

മാര്‍ക്കോസ്‌ 16:16- ഈ വാക്യത്തിന്‌ ഒരു ദേശാഭിമാനി നല്‍കുന്ന വിശദീകരണം ഒരു സാധാരണ മനുഷ്യനു മനസ്സിലാകുന്നതാണ്‌(സാധാരണ മനുഷ്യന്റെ ചിന്തയോ വ്യാഖ്യാനമോ ആണ്‌)...എന്നാല്‍ അത്‌ അതേ സമയം ബൈബിളിനെയും ക്രിസ്തീയതയെയും കുറിച്ചുള്ള അജ്ഞതയുമാണ്‌.

നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നല്ല എന്തു വിശ്വസിക്കുന്നു എന്നതാണ്‌ നിത്യരക്ഷയുടെ കാരണമായി ബൈബിള്‍ പഠിപ്പിക്കുന്നത്‌. ദേശാഭിമാനീ...മമ്മോദീസ മുങ്ങിയാലെ 'പാപമോചന'മാകൂ എന്നുണ്ട്‌. "എന്നെ അവര്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അവര്‍ക്ക്‌ പാപമേ ഉണ്ടാകുമായിരുന്നില്ല" എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്‌.
അതായത്‌ യേശുവിനെ അറിയുമ്പോഴാണ്‌ ഒരാള്‍ക്കു പാപമുണ്ടാകുന്നത്‌. യേശുവിനെ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോഴാണ്‌(മാമ്മോദീസ) പാപമോചനമുണ്ടാകുന്നത്‌. ഇനി ദേശാഭിമാനി കരുതുന്നതല്ല ബൈബിളിലെ 'പാപം'.
രണ്ടു ചോയ്‌സേ ബൈബിള്‍ മനുഷ്യനു മുന്‍പില്‍ വെയ്ക്കുന്നുള്ളൂ.

ചരിത്രത്തില്‍ ഏറ്റവും അധികം രക്തം ചിന്തിയ മതം ക്രിസ്തുമതമാണ്‌. എന്നാല്‍ അതിന്റ കാരണം വിശ്വാസപരം എന്നതിനേക്കാള്‍ സാമ്പത്തികമായിരുന്നു. ഇനി ക്രിസ്തുമതം സ്വീകരിക്കാത്തതിന്റെ പേരില്‍ ആരെയെങ്കിലും ക്രിസ്ത്യാനികള്‍ കൊന്നിട്ടുണ്ടെങ്കില്‍(ചരിത്രം അറിയാവുന്നവര്‍ ഉദാഹരണവുമായി വരുമെന്നു കരുതുന്നു...എനിക്ക്‌ വ്യക്തമായറിയില്ല) അതു തികഞ്ഞ അജ്ഞത തന്നെയായിരുന്നു.

ലോകസമാധാനമല്ല ഭിന്നത തന്നെയാണു തന്റെ ലക്ഷ്യമെന്നു ക്രിസ്തു പറഞ്ഞിട്ടുണ്ട്‌ ദേശാഭിമാനീ.
പിന്നെ ക്രിസ്തുവിന്റെ വാക്കുകളെ സാധാരണ ബുദ്ധിയില്‍ വ്യാഖ്യാനിച്ചാല്‍ അത്‌ സി.കെ.ബാബു ചെയ്യുന്നതു പോലെയാകുമെന്നൊരപകടമുണ്ട്‌.

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

സാബു, റോബി നന്ദിയുണ്ട് കമന്റുകള്‍ക്ക്.
പ്രത്യേകിച്ച് സാബുവിന്റെ ന്യൂ ഇയര്‍ പ്രഭാതത്തിലെ ഉപദേശം നന്നായി,

പ്രീയ സാബൂ ഇതില്‍ കൂടുതല്‍ സംയമനം എന്നുപറഞ്ഞാല്‍ മൌനമാണ്, അതെന്ത്കൊണ്ട് എനിക്ക് കഴിയില്ല എന്നതിനു വ്യക്തമായ മറുപടി ഞാന്‍ അഞ്ചലിന്റെ കമന്റിനു കൊടുത്തുകഴിഞ്ഞു, ഈ സീരിസിലുള്ള എല്ലാ പോസ്റ്റ് വായിച്ചിട്ടുകൂടെയാണോ താങ്കള്‍ ഈ അഭിപ്രായം പറഞ്ഞത് ?


അതോ ഒരു ഹോള്‍സെയിലായ ഉപദേശം ഫ്രീ ആയി കൊടുത്തതോ? ഞാന്‍ എന്ത് സംയമനം ആണെന്ന് പാലിച്ചതെന്ന് മനസ്സിലാകണമെങ്കില്‍ താങ്കള്‍ കുറഞ്ഞത് 7 പോസ്റ്റുകള്‍ വായിക്കണം എന്റെ പോസ്റ്റുകളും ഇവിടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന പോസ്റ്റുകളും എന്നിട്ട് കാര്യകാരണ സഹിതം വ്യക്തമാക്കൂ എവിടെയാണ് സംയമനം ഇല്ലാതെ ഞാന്‍ സംസാരിച്ചതെന്ന്, (കൈപ്പള്ളിയുടെ കമന്റ് വരുന്നത് വരെ ഇതൊന്നും താങ്കളോ മറ്റുള്ളവരോ അറിഞ്ഞില്ലല്ലൊ, അല്ലേ?)

തെറ്റ് മനുഷ്യ സഹജം, അതു തിരുത്തുവാനും കൂടെയുള്ളതാണ്:) അപ്പൊ ന്യൂ ഇയര്‍ ആശംസകളോടെ!


റോബി, ബൈബിളിലെ വാക്യങ്ങള്‍ക്ക് അങ്ങെനെയുള്ള പോരായ്മയുണ്ട് , ഒരു വാക്യം മാത്രം അടര്‍ത്തിയെടുത്ത് നോക്കിയാല്‍ സാധാരണമനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവില്ല. അതാണ് ഞാന്‍ സജസ്റ്റ് ചെയ്തത് ഒരു വാക്യം എടുക്കുമ്പോള്‍ ആ വാക്യത്തിന്റെ ചരിത്ര പശ്ചാത്തലവും കൂടെ പഠന വിഷയമാക്കേണ്ടതുണ്ടെന്ന്, ക്രിസ്‌വിന്‍ എഴുതിയ കമന്റ് വായിച്ചുവല്ലോ?
ഇനി ദേശാഭിമാനി എഴുതിയത് പോലെ കുറ്റവാസനയും സംസ്ക്കാരശൂന്യതയും ഉള്ളതായ മനുഷ്യര്‍ എല്ലാ സമൂഹത്തിലും ഉണ്ട് , അവര്‍ക്ക് മതം തന്നെ വേണമെന്നില്ല അത്തരം ഭ്രാന്തുകള്‍ക്ക് !
റോബിക്കും ന്യൂ ഇയര്‍ ആശംസകള്‍!

Roby said...

ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതായി ലോകത്തില്‍ ഒന്നുമില്ലെന്ന് സി.കെ.ബാബുവിന്റെ ബ്ലോഗിന്റെ തലവാചകം. എന്നാല്‍ ഒന്നു ചോദ്യം ചെയ്തേക്കാമെന്നു കരുതിയപ്പോള്‍ കമന്റ്‌ മോഡറേഷന്‍...

നല്ല തമാശ..!!

സാജന്‍| SAJAN said...

ഈ പോസ്റ്റ് എഴുതിയ സാബു പ്രയാര്‍ തന്നെയാണോ ഇത്?

SABU PRAYAR ~ സാബു പ്രയാര്‍ said...

പ്രിയ സാജന്‍, താങ്കളെ കുറ്റപ്പെടുത്തിയതല്ല, താങ്കളുടെ പോസ്റ്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നുമുണ്ട്.

താങ്കള്‍ക്കും, കുടുംബത്തിനും പുതുവത്സരാശംസകള്‍

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html